Saturday, June 28, 2008

Travel story by Navas Padoor (Rasal Khaima-2)
ഈന്തപ്പനകളുടെ നാട്ടിലൂടെ : ഭാഗം രണ്ട്

അല്‍പ്പ സമയത്തിനകം ഞങ്ങള്‍ റാസല്‍ഖൈമയില്‍ എത്തിച്ചേര്‍ന്നു.ചെറിയൊരു പട്ടണം.വളരെ വൃത്തിയോടെ സംരക്ഷിക്കുന്ന തെരുവുകള്‍.ഞങ്ങള്‍ വന്ന് ചേര്‍ന്ന ഭാഗത്ത് ഏറ്റവും കൂടുതല്‍ കാണാന്‍ കഴിഞ്ഞത് കഫ്തീരിയകളാണ്.എല്ലാത്തിനും നാട്ടിലെ ചെറിയ ചായക്കടകളെ ഓര്‍മ്മിപ്പിക്കുന്ന പേരുകള്‍.മലബാര്‍ കഫ്തീരിയ, റഹ്മാനിയ്യ ടീ സ്റ്റാള്‍ എന്നൊക്കെപ്പോലെ. പിന്നെ കുറെ കറുത്ത മനുഷ്യര്‍.സാധാരണ യു.ഏ.ഇ യിലെ അറബികള്‍ ധരിക്കുന്ന രീതിയിലുള്ള വൃത്തിയുള്ള വേഷവിധാനം അല്ല.അയഞ്ഞ രീതിയില്‍ സുഡാനികള്‍ ധരിക്കുന്നതിനോട് സാമ്യമുള്ള കന്തൂറയും(നീളമുള്ള അറബിക്കുപ്പായം), അടുക്കും ചിട്ടയും ഇല്ലാതെ കെട്ടിയ തലപ്പാവും, കയ്യില്‍ ഒരറ്റം വളഞ്ഞ കനം കുറഞ്ഞ ചൂരലിന്റെ വടിയും - ആകെപ്പാടെ ഒരു അലസ ഗമന ചാരുത .തലയില്‍ തട്ടമിട്ട് അതിന്റെ മുകളില്‍ കറുത്ത വട്ടത്തിലുള്ള കയര്‍ വച്ച്, വൃത്തിയുള്ള കന്തൂറയും ധരിച്ച് , മനം മയക്കുന്ന (ചിലപ്പോഴൊക്കെ മനം മടുപ്പിക്കുന്ന) സുഗന്ധവും പൂശി , മുഖത്ത് ഒരു കൂളിങ് ഗ്ലാസ്സും വച്ച്, ഒരു കയ്യില്‍ മോബൈലും , മറുകയ്യില്‍ എരിയുന്ന സിഗരറ്റുമായി, കുലീനമായ മുഖം ഉയര്‍ത്തിപ്പിടിച്ച് വായുവിലെന്ന പോലെ ഒഴുകിയൊഴുകി നടന്നു പോകുന്ന ഇവിടത്തെ ആധുനിക അറബികളെ കണ്ടു ശീലിച്ച നമ്മള്‍ , ഇവരെ കണ്ടാല്‍ ന്യായമായും ചോദിച്ചു പോകും - “ഇവരും ഇന്നാ‍ട്ടുകാര്‍ തന്നെ....?!!!“.അതെ - ഇവരാണ് ഇവിടുത്തെ മണ്ണിന്റെ മക്കള്‍് (ഇന്നാട്ടിലെ ‘ദലിതര്‍’) .എണ്ണപ്പണം ഈ നാട്ടുകാരെ അന്തമില്ലാത്ത സമ്പത്തിന്റെ ഉടമകള്‍ ആക്കുന്നതിന്നും വളരേ മുന്‍പേ, ഈ മരുഭൂമിയിലെ കൊടും ചൂടും , അസഹ്യമായ തണുപ്പും ഏറ്റുവാങ്ങി ഈന്തപ്പഴവും, ഉണങ്ങിയ കാരക്കയും ഒട്ടകപ്പാലും കഴിച്ച് അലസമായി ജീവിച്ചിരുന്ന ഒരു ജനതയുടെ പിന്‍ഗാമികള്‍.പണ്ടു കാലത്തൊക്കെ നമ്മുടെ (പ്രവാസികളുടെ) പൂര്‍വികര്‍ കഠിനമായ ഉഷ്ണം താങ്ങാനാകാത്ത രാത്രികളില്‍ കടപ്പുറത്ത് പോയി മണലില്‍ കുഴി കുഴിച്ച് ശരീരം പൂഴി കൊണ്ട് മൂടി കിടന്നുറങ്ങുമായിരുന്നത്രെ! പ്രാകൃത എയര്‍കണ്ടീഷന്‍!! സമ്പത്ത് , അറബികളുടെ ആലസ്യം പതിന്മടങ്ങ് വര്‍ധിപ്പിച്ചു.എയര്‍കണ്ടീഷന്‍‌ ഇല്ലാത്ത ഗള്‍ഫ് ഇന്ന് ചിന്തിക്കാന്‍ പോലും സാധ്യമല്ല. മോബൈലും,കാറും ഇല്ലാത്തവര്‍ ഇവര്‍ക്കിടയില്‍ ഇന്ന് മനുഷ്യനേയല്ല. അതിനിടയ്ക്ക് ഈ ‘ആദിവാസികളെ‘ ഇവിടെ കണ്ടപ്പോള്‍ വല്ലാത്ത അത്ഭുതത്തോടെ ഞാന്‍ നോക്കി നിന്നു പോയി.

അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ സുഹൃത്തിനെ കാണാന്‍ പോയിരുന്ന നൌഷാദ് സുഹൃത്തിനേയും കൂട്ടി തിരിച്ചെത്തി.ഞങ്ങള്‍ പരിചയപ്പെട്ട ശേഷം യാത്ര പറഞ്ഞു പിരിഞ്ഞു.സമയം എകദേശം പതിനൊന്നര ആയിക്കാണും.ഞങ്ങള്‍ ഫുജൈറയിലേയ്ക്കുള്ള റോഡില്‍ പ്രവേശിച്ചു.യഥാര്‍ഥത്തില്‍ കാഴ്ച്ചകളുടെ വിരുന്ന് ആരംഭിച്ചത് അവിടം മുതലാണ്.ഇതുവരെ കണ്ടത് മരുഭൂമിയുടെ ഏകാന്തമായ , ഒരേ ഛായയിലുള്ള (ഷേഡ്) ദൃശ്യ വിസ്മയമായിരുന്നെങ്കില്‍ , ഇപ്പോ കാണാനാകുന്നത് നിറം മാറ്റി എഡിറ്റ് ചെയ്യപ്പെട്ട ഒരു ഏറനാടന്‍ ഗ്രാമത്തിന്റെ പച്ചപ്പ് നിറഞ്ഞ , കുളിര്‍ കോരുന്ന കാഴ്ചയാണ്. കയറ്റിറക്കങ്ങള്‍ നിറഞ്ഞ റോഡുകള്‍.റോഡിനുരുവശത്തും മണല്‍ കുന്നുകള്‍.കുന്നിന്‍ മുകളില്‍ കേരളത്തില്‍ കാണുന്ന മാതൃകയിലുള്ള മനോഹരമായ കോണ്‍ക്രീറ്റ് വീടുകള്‍.അറബി ശൈലിയില്‍ വീടുകള്‍ക്ക് സണ്‍ഷേഡോ, വെള്ളം ഒഴികിപ്പോകാന്‍ ആവശ്യമായ സംവിധാനങ്ങളോ സാധാരണയായി കാണാറില്ല.ഡിസൈനും, വര്‍ണങ്ങളും ആവട്ടേ മരുഭൂമിയെ ഓര്‍മ്മിപ്പിക്കുന്നതും ആയിരിക്കും.പക്ഷെ , ഇവിടെ കണ്ടത് നേരെ തിരിച്ചാണ്.വര്‍ഃണ്ണങ്ങള്‍ക്ക് ഒരു പിശുക്കും കാണിച്ചിട്ടില്ല.ഡിസൈനുകള്‍ ആവട്ടേ വൈവിധ്യമാര്‍ന്നതും.എല്ലാ വീടുകളുടേയും മുറ്റം മനോഹരമായ ഉദ്യാനങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു.വീടുകളുടെ മതിലുകളില്‍ പോലും ഒരു മലയാളിത്തം കടന്നു കൂടിയിരിക്കുന്നു. പിന്നെ ഇടക്ക് ചെറിയ കവലകളില്‍ കാണുന്ന മലയാളം മണക്കുന്ന പേരുകളോടു കൂടിയ കടകള്‍. ശരിക്കും ഒരു ഏറനാടന്‍ ഗ്രാമം തന്നെ.ഒന്നു രണ്ട് വ്യത്യാസങ്ങള്‍ മാത്രം: ചെമ്മണ്ണിന്റെയും, പച്ചപ്പിന്റെയും പകരം മണലിന്റെയും പച്ചയുടെയും സമ്മിശ്രമാണ്.പിന്നെ , വര്‍ ണ്ണത്തട്ടങ്ങള്‍ അണിഞ്ഞ ഉമ്മൂമ്മമാരേയും, പച്ച ബെല്‍ട്ടും, കള്ളിമുണ്ടും ധരിച്ച ഉപ്പാപ്പമാരെയും കാണുന്നില്ല എന്നു മാത്രം. വീടുകളുടെ മാതൃകയുടെ പ്രത്യേകത ഞാന്‍ ഇബ്രാഹീമിനോട് സൂചിപ്പിച്ചു.അപ്പോള്‍ ഇബ്രാഹീം പറഞ്ഞത് ഇവിടെ മഴ പെയ്യാറ് പതിവുണ്ട് എന്നാണ്.അപ്പോ പിന്നെ എല്ലാം പൂര്‍ത്തിയായല്ലോ?മഞ്ഞും , മഴയും , നിലാവും, പച്ചപ്പും... ഇനി ഇവിടെ ഞാറ്റുവേല ഉണ്ടോ ആവോ ?

എന്തായാലും മനസ്സിന് നല്ലൊരു കുളിര്‍മ്മ അനുഭവപ്പെടുന്നു.അല്‍പ്പനേരം മനസ്സ് നാട്ടിലേയ്ക്ക് സഞ്ചരിച്ചു.കനോലിക്കനാലിന്റെ തീരത്തുകൂടി പണിതീര്‍ത്തിട്ടുള്ള ചെമ്മണ്‍ പാതയിലൂടെ പ്രിയസുഹൃത്ത് അന്‍ഃവറുമൊത്ത് സൈക്കിളില്‍ അലസ സഞ്ചാരം നടത്തുന്ന സായാഹ്നങ്ങള്‍ , പാടൂര്‍ പള്ളിക്കുളത്തിലെ പ്രഭാത സ്നാനം, പാണ്ടിപ്പാടത്തെ വാശിയേറിയ കളികള്‍ , കബീര്‍ക്കാടെ ചായക്കടയിലെ ചൂടേറിയ ചര്‍ച്ചാ സദസ്സുകള്‍ , വളപ്പിലെ പള്ളിയിലെ കുളിര്‍മ്മ നല്‍കുന്ന റമദാന്‍ സായാഹ്നങ്ങള്‍ - മനസ്സ് ഒരു പാടൂര്‍ക്കാരനായി മാറുകയായി.

അത്ഭുതകരമായ ഒരു കാഴ്ച കണ്ടാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്. റോഡിന്റെ ഇടതു ഭാഗത്തെ കമ്പിവേലി കെട്ടിത്തിരിച്ച വിശാലമായ പറമ്പില്‍(അങ്ങനെ വിളിക്കാമോ എന്നറിയില്ല), നൂ‍റു കണക്കിന് ഒട്ടകപ്പക്ഷികള്‍!അതി ഗംഭീരന്‍ കാഴ്ച തന്നെ!! ഉയര്‍ത്തിപ്പിടിച്ച നീണ്ട കഴുത്ത് , നടത്തത്തിനനുസരിച്ച് മുന്നോട്ടും പിന്നോട്ടും ചലിക്കുന്നു.ചെറുതും വലുതും എല്ലാം ഉണ്ട്. പറമ്പില്‍ അവര്‍ക്ക് തണല്‍ നല്‍കിക്കൊണ്ട് ഒരു പാ‍ട് ഈന്തപ്പനകളുണ്ട്. ഇറങ്ങി, കുറച്ചു നേരം അവരുടെ വിശേഷങ്ങള്‍ അറിയണം എന്നുണ്ടായിരുന്നു.പക്ഷെ , ഇന്ന് വെള്ളിയാഴ്ചയാണ്, പള്ളിയില്‍ പോകാനുള്ള സമയം അടുത്തു വരുന്നു.അതുകൊണ്ട് ആ ആഗ്രഹം പണിപ്പെട്ട് അടക്കി, ഞങ്ങള്‍ യാത്ര തുടര്‍ന്നു.കുറച്ചു നേരമായി നൌഷാദ് ചായ കുടിക്കാന്‍, ഒരു കഫ്തീരിയ കണ്ടാല്‍ നിര്‍ത്തണം എന്ന് പറയാന്‍ തുടങ്ങിയിട്ട്.വഴിയിലാണെങ്കില്‍ ഇപ്പൊ കടകള്‍ എല്ലാം അടഞ്ഞു കിടക്കുന്നു.എല്ലാവരും പള്ളിയില്‍ പോയിക്കാണും.

“അപ്പോ അനക്ക് ആ റാസല്‍ കൈമേല്‍ന്ന് കുടിക്കാര് ന്നില്ലേ ചായ ?“
ഇബ്രാഹീം , നൌഷാദിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

റാസല്‍ഖൈമയില്‍ വച്ച് ചായ കുടിക്കാം എന്ന് നൌഷാദ് പറഞ്ഞപ്പോള്‍ ഇബ്രാഹീം തന്നെയാണ് പറഞ്ഞത് അവിടെ പോയിട്ട് കുടിക്കാം എന്ന്.ഇപ്പൊ ഇബ്രാഹീം കാലു മാറുന്നു.നൌഷാദിനു ദേഷ്യം വന്നു ഇബ്രാഹീമിന്റെ പുറത്ത് ഇടിക്കാന്‍ തുടങ്ങി. ഇബ്രാഹിം കുലുങ്ങിച്ചിരിച്ചു.നൌഷാദ് രാവിലെ ഒന്നും കഴിച്ചിട്ടില്ല.ഞങ്ങള്‍ ചെന്നു വിളിച്ചപ്പോള്‍ വേഗം ഒരുങ്ങി പുറപ്പെട്ടതാണ്-പാവം!
അതിനിടയ്ക്ക് ഒരു കഫ്തീരിയ കണ്ടു , മൂന്നു ചായ വാങ്ങി.പക്ഷെ ചായ നൌഷാദിനു തീരെ പിടിച്ചില്ല.ചായ ഒട്ടും നന്നായിട്ടില്ല. ഇബ്രാഹീമും, ഞാനും എങ്ങനെയോ അകത്താക്കി.പക്ഷെ നൌഷാദ് അത് വഴിയില്‍ ഒഴിച്ചു കളഞ്ഞു.

നമസ്കാരത്തിനായി പള്ളിയില്‍ കയറി.അറബികളുടെ ‘ആവാസ വ്യവസ്ഥ’ ആണെന്നു തോന്നുന്നു.പള്ളിയില്‍ കൂടുതല്‍ പേരും അറബികളാണ്.പള്ളി നിറയാന്‍ മാത്രം ആളേ ഉള്ളൂ . മലയാളികള്‍ക്കിടയില്‍ ഞാന്‍ പരിചയമുള്ള മുഖങ്ങള്‍ വല്ലതും ഉണ്ടോന്നു തിരഞ്ഞു.ആരും ഇല്ല! (ഭാഗ്യം!അല്ലേ?)

നമസ്കാരം കഴിഞ്ഞ് വീണ്ടും യാത്ര.എത്രയും വേഗം ഫുജൈറയില്‍ എത്തിച്ചേരണം.വീണ്ടും കാഴ്ച്ചകളുടെ വൈവിദ്ധ്യത്തിലേയ്ക്ക്.ഫുജൈറ അടുക്കുമ്പോള്‍ നമ്മളെ വരവേല്‍ക്കുന്നത് റോഡിനിരുവശവും തല ഉയര്‍ത്തി നില്‍ക്കുന്ന മല നിരകളാണ്.അകലേന്ന് കണ്ടപ്പോള്‍ മണ്‍കൂനകളാണെന്നാണ് കരുതിയത്.പക്ഷെ നല്ല ‘എണ്ണം പറഞ്ഞ’ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയാണ് യാത്രയെന്ന് താമസിയാതെ മനസ്സിലായി.നമ്മുടെ നാട്ടിലെ കറിമ്പാറകളുടെ പൌരുഷം ഈ പാറകള്‍ക്കില്ല.മങ്ങിയ ഒരു നിറമാണ് ഇവര്‍ക്ക്.പിന്നെ ഒറ്റ ചെടിയും അതിന്റെ പുറത്ത് മുളച്ച ലക്ഷണം ഇല്ല. ഇബ്രാഹീം പറഞ്ഞത് ഒരു കാലത്ത് ഇവിടം ആകെ വെള്ളം മൂടിക്കിടന്ന പ്രദേശമാണെന്ന്.മലകളുടെ ഉയരം കണ്ടാല്‍ അത് വിശ്വസിക്കാന്‍‌ പ്രയാസം തോന്നുമെങ്കിലും, ഒരുപാട് കാലം വെള്ളം കെട്ടിക്കിടന്ന ലക്ഷണങ്ങള്‍‌ സൂക്ഷ്മദൃഷ്ടിയില്‍‌ മനസ്സിലാകും.(റഷീദ് മാസ്റ്റര്‍‌ പഠിപ്പിച്ച ഭൂമിശാസ്ത്രം എവിടെയൊക്കെയോ എത്തി നോക്കുന്നുണ്ടോന്നൊരു സംശയം!). പിന്നെ ചിലസ്ഥലങ്ങളില്‍ സിമെന്റ് ഫാക്ടറികള്‍ കണ്ടു.ഈ പാറക്കൂട്ടങ്ങള്‍ ഇടിച്ചു നിരത്തി ലഭിക്കുന്ന പൊടിയാണ് അവര്‍ സിമെന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.താമസിയാതെ തന്നെ ഈ പാറക്കൂട്ടങ്ങള്‍ അപ്രത്യക്ഷമാകും എന്ന് ഫാക്ടറികളുടെ അടുത്ത് കുന്നു കൂട്ടിയിരിക്കുന്ന പാറപ്പൊടിയുടെ കൂനകളുടെ വലുപ്പം സാക്ഷ്യപ്പെടുത്തുന്നു.യു.ഏ.ഇ യില്‍ ഓരോ അംബരചുംബികള്‍ ഉയരുന്നതനുസരിച്ച് ഈ പാറക്കൂട്ടങ്ങള്‍ താഴ്ന്നുകൊണ്ടിരിക്കും. കഷ്ടം! ഭൂമിയുടെ ഈ ‘ആണികള്‍‘ പറിച്ചെടുക്കാനാണോ മനുഷ്യനെ ദൈവം ഈ ഭൂമിയിലേയ്ക്കയച്ചത്?എന്തായാലും ആകാശം തൊട്ടുനില്‍ക്കുന്ന ഈ ഗംഭീര ദൃശ്യ വിരുന്ന് അധിക നാള്‍ ഉണ്ടാവില്ല എന്ന യാഥാര്‍ത്യം മനസ്സില്‍ ചെറിയൊരു നൊമ്പരം സൃഷ്ടിച്ചു.‘മരണം കാത്തു കിടക്കുന്ന രോഗിയേപ്പോലെ ഈ മലകള്‍!’ ഇപ്പോഴേ ഇത് കാണാന്‍ കഴിഞ്ഞത് മഹാ ഭാഗ്യം!

ഞങ്ങളുടെ വാഹനം മണിക്കൂറില്‍ഃ 180കി.മി വേഗതയില്‍ഃ കുതിക്കുകയാണ്.അപകടം പതിയിരിക്കുന്ന വളവുകള്‍ഃ!ഇബ്രാഹീമിന്റെ ശ്രദ്ധ ഇപ്പോള്‍ഃ പൂര്‍ണ്ണമായും ഡ്രൈവിങ്ങിലാണ്.ഇടയ്ക്ക് ഒന്നു മയങ്ങിപ്പോയ നൌഷാദിനെ ഉണര്‍ത്താന്‍ഃ മാത്രം, വണ്ടി ഒന്നു വേഗത കുറച്ചു.മലമ്പാതയിലൂടെയുള്ള ആ യാത്ര എന്നിലെ സാഹസികനെ തൊട്ടുണര്‍ത്തി.


(ഈ യാത്ര അവസാനിക്കുന്നില്ല.അടുത്ത പോസ്റ്റില്‍‌ നമ്മുടെ യാത്ര മരുഭൂക്കാഴ്ചകളുടെ കൂടുതല്‍‌ വിസ്മയങ്ങളിലേയ്ക്ക് കടക്കുകയാണ്.കല്‍ബയിലെ കടപ്പുറത്തെ സായാഹ്നവും, നൂറ്റാണ്ടുകള്‍‌ പ്രായമുള്ള പള്ളിയും അടക്കം, യാത്രയുടെ കൂടുതല്‍‌ വിശേഷങ്ങളുടെ സഹയാത്രികരാകാന്‍‌ വീണ്ടും വരിക! - തുടരും)

7 comments:

Navas(നവാസ്) said...

“വീണ്ടും കാഴ്ച്ചകളുടെ വൈവിദ്ധ്യത്തിലേയ്ക്ക്.ഫുജൈറ അടുക്കുമ്പോള്‍ നമ്മളെ വരവേല്‍ക്കുന്നത് റോഡിനിരുവശവും തല ഉയര്‍ത്തി നില്‍ക്കുന്ന മല നിരകളാണ്.അകലേന്ന് കണ്ടപ്പോള്‍ മണ്‍കൂനകളാണെന്നാണ് കരുതിയത്.പക്ഷെ നല്ല ‘എണ്ണം പറഞ്ഞ’ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയാണ് യാത്രയെന്ന് താമസിയാതെ മനസ്സിലായി.നമ്മുടെ നാട്ടിലെ കറിമ്പാറകളുടെ പൌരുഷം ഈ പാറകള്‍ക്കില്ല”

“ഞങ്ങളുടെ വാഹനം മണിക്കൂറില്‍ഃ 180കി.മി വേഗതയില്‍ഃ കുതിക്കുകയാണ്.അപകടം പതിയിരിക്കുന്ന വളവുകള്‍ഃ!“

മരുഭൂമിയിലൂടെയുള്ള യാത്ര തുടരുകയാണ്.
തുടര്‍ന്ന് വായിക്കുക

majus said...

hi navas
you made me too nostalgic..
i feel as if i am there with you in the journey
waiting for the other episodes

Anonymous said...

Dear Navas,

Keep going buddy...Keep posting !

Thanks !

bRgds/Saqqi

abu :) said...

nice :) supergularicomastilouiscus!!!

Navas(നവാസ്) said...

മജുക്കാ, സാഖി അഭിനന്ദനങ്ങള്‍ക്ക് വളരെ നന്ദി.

@ അബൂസ്..! ഇതെന്താ ‘സൂപ്പര്‍ സോണിക്‘ കമ്ന്റ് ആണല്ലോ.നന്ദി.

Unknown said...

navas,
very interesting, keep ur writing.
waiting for next episode
simi

siva // ശിവ said...

Please keep on the go....